1 |
“ഇന്നിവാസമെനിക്കില്ല ഭൂമിയില്‍
എന്നമ്മയോടും ശിഷ്യജനത്തോടും |
2 |
എന്‍ പിതാവെന്നെ പാര്‍ത്തു വിളിക്കുന്നു
ഞാന്‍ പോവാന്‍ വട്ടംകൂട്ടുന്നു കന്യകേ! |
3 |
ഞാന്‍ പോയാലുമമ്മേ! നിന് ബുദ്ധിയിലും
മാനസത്തിലും പാര്‍ക്കുമല്ലോ സദാ |
4 |
സൂര്യന് കണ്ണാടിയിലെന്നതുപോലെ
ആര്യന് നിന്റെയാത്മാവില്‍ വിളങ്ങുന്നു. |
5 |
എന്നെക്കാണ്മതിനാശ വര്‍ദ്ധിക്കിലോ,
ഞാന്‍ സമീപത്തുണ്ടെന്നു ധരിച്ചാലും |
6 |
സര്‍വ്വമംഗലപ്രാപ്തിക്കു കാലമായ്
സര്‍വ്വസുലോകരാരാധിക്കുന്നത് |
7 |
സുലോകംപ്രതി പുറപ്പെടുന്നു ഞാന്‍
ആ ലോകമെന്നേയാഗ്രഹിക്കുന്നിത് |
8 |
നിന്നെക്കൂടവേ കൊണ്ടുപോയീടുവാന്‍
ഇന്നു ബാവാടെ കല്പനയില്ലല്ലോ |
9 |
സ്വര്‍നിധി നിനക്കിന്നിയും കൂടുവാന്‍
നിന്‍വൃത്തി ഫലമിതല്ലോ കന്യകേ |
10 |
ഭൂമിയില്‍ ജീവിച്ചിരിക്കുന്ന നാളില്‍
സംഗതിയതിനെന്നറിഞ്ഞല്ലോ നീ |
|
|
11 |
ഭാഗ്യലോക സുഖമേകമേയുള്ളൂ
ഭാഗ്യകാരണധനങ്ങള്‍ നേടുക |
12 |
ഈ ലോകത്തിലെയതിനുളള യത്നം
ആ ലോകത്തിലാനന്ദിച്ചു വാഴുവാന്‍ |
13 |
ചന്ദ്രാദിത്യനുമൊന്നിച്ചു വാങ്ങുമ്പോള്‍
മന്ദം ഭൂമിയില്‍ കൂരിരുട്ടായ് വരും. |
14 |
മാതാപിതാവങ്ങോന്നിച്ചു വാങ്ങിയാല്‍
പുത്രന്മാര്‍ക്കപ്പോളെന്തു തണുപ്പുള്ളു! |
15 |
ഞാന്‍ ഫലവൃക്ഷം നട്ടുമുളപ്പിച്ചു
നിന് ദയയാലതു വളരേണം |
16 |
എന്തു വേണ്ടുവതൊക്കെയും ചൊല്ക നീ
ഒത്തപോലെ ഞാന്‍ കല്പിപ്പാന് സര്‍വ്വതും |
17 |
പോയാല്‍ ഞാന്‍ പിന്നെ റൂഹായെയയപ്പാന്‍
അയാള്‍ നിന്നെയുമേറെ സ്നേഹിക്കുന്നു |
18 |
നിന്നില്‍ വാസമയ്യാള്ക്ക് വേണമതും
തന് തിരുമനസ്സാവിധമായത് |
19 |
അപരിച്ഛേദ്യ ഗുണസഞ്ചയത്താല്‍
സംപൂര്‍ണ്ണം നിനക്കയ്യാള്‍ വരുത്തീടും |
20 |
നിന്നെക്കൂട്ടിക്കൊണ്ടു പോവതിനു ഞാന്‍
പിന്നെയും വരുമെന്നറിഞ്ഞാലും |
|
|
21 |
എന്റെ ശ്ലീഹാകളെന്റെ ശിഷ്യന്മാരും
എനിക്കുള്ളവരെന്നതറിവല്ലോ |
22 |
അവര്‍ക്കു ഗുണം ചൊല്ലിക്കൊടുക്കണം
ഞാന്‍ വൃഥാ നിന്നോടെന്തുപറയുന്നു! |
23 |
ഞാന്‍ ചൊല്ലാഞ്ഞാലും നീയതു ചെയ്തീടും
ഞാന്‍ കല്പിച്ചിട്ടു ചെയ്യുന്നതിഷ്ടമാം |
24 |
എന്നാല്‍ ചെയ്താലും പിതാവിതിങ്ങനെ
നിന്നോടു കല്പിച്ചെന്നതറിഞ്ഞാലും |
25 |
നിന്റെയപേക്ഷകൊണ്ടു മമ സഭ
ജനനിയെ! വര്‍ദ്ധിക്കേണം ഭൂമിയില്‍ |
26 |
എനിക്കമ്മപോലെയെന്നുമമ്മ നീ
സന്തോഷം വാഴ്ക മല്‍പ്രിയ കന്യകേ |
27 |
“പുത്ര! പോകു നീ” എന്നു നാരീമണി
“ധാത്രി നിനക്കു യോഗ്യസ്ഥലമല്ല. |
28 |
ആകാശത്തിലെ സ്വരൂപാരൂപികള്‍
ഉല്‍കൃഷ്ട ജയവന്ദനം ചൊല്ലുന്നു. |
29 |
സ്രാപ്പേയാദി മാലാഖമാര്‍ ഘോഷമായ്
സ്വപ്രഭുവിനെയാഗ്രഹിച്ചീടുന്നു, |
30 |
പോക ത്രിലോകരാജ്യം വാണീടുക
സങ്കടലോകേയിരുന്നതുമതി |
|
|
31 |
എന്റെ കാര്യം നിനക്കൊത്തീടുംപോലെ
എന്റെ മനസ്സും നീ കല്പിക്കുമ്പോള് സദാ |
32 |
നിന്റെ ദാസി ഞാനെന്നോരനുഗ്രഹം
നിനക്കുളളതെനിക്കുമതി മതി |
33 |
നീപോയാല്‍ മമ പ്രാണൈകനായകാ
നിന് പരിശ്രമം മറന്നുപോകല്ലേ |
34 |
നിന് ചോരവിലയാലെ നീ കൊണ്ടത്
നിന് കാരുണ്യത്താല്‍ രക്ഷിച്ചുകൊളളുക |
35 |
ബലഹീനജനമെന്നറിവല്ലോ
ബാലരെപ്പോലെ താങ്ങി നടത്തുക |
36 |
കയ്യയയ്ക്കുമ്പോള്‍ വീണീടും ബാലകര്‍
നായകാ! നരരിങ്ങല്ലയോ? |
37 |
നീ തുടങ്ങിയ വൃത്തി തികയ്ക്കഹോ
സന്തതമവര്‍ നിന്നെ സ്തുതിക്കട്ടെ” |
38 |
ഇതമ്മ ദയാവിന്നുടെയമ്മപോല്‍
തന് തൃക്കാല്‍ മുത്തിത്തഴുകി പുത്രനെ |
39 |
സന്തോഷത്തിന്റെ മഴയും കണ്ണിനാല്‍
വീഴ്ത്തി മിശിഹാതാനുമെഴുന്നള്ളി |
40 |
പിന്നെയുമീശോ ഭൂമിരക്ഷാകരന്‍
ചെന്നു ശിഷ്യരെക്കണ്ടരുളിച്ചെയ്തു: |
|
|
41 |
“എന്റെ പുത്രരെ യെറോശലം പുരേ
നിങ്ങള്‍ പാര്ക്കണമെന്നരുളിച്ചെയ്തു |
42 |
പിതാവൊത്തപോലെവിടെ റൂഹാടെ
ശക്തി നിങ്ങള്ക്കുണ്ടാകുമവിടുന്ന് |
43 |
ഞാന്‍ പിതാവിന്റെ പക്കല്‍ പോകുന്നിത്”
എന്നരുള് ചെയ്ത നേരത്തു ശിഷ്യരും; |
44 |
“അന്നേരം യൂദന്മാരുടെ രാജ്യത്തെ
നന്നാക്കുന്നതെപ്പോളെ” ന്നു ചോദിച്ചു |
45 |
“അവരോടിപ്പോളിതറിഞ്ഞീടുവാന്‍
ആവശ്യമില്ല നിങ്ങള്‍ക്കടുത്തില്ല |
46 |
താതന് കല്പിക്കുംപോല്‍ വരും സര്‍വ്വവും
അതറിഞ്ഞിട്ടു കാര്യം നിങ്ങള്‍ക്കെന്ത് |
47 |
റൂഹാദക്കുദശായിറങ്ങുന്നേരം
സഹായം നിങ്ങള്‍ക്കുണ്ടാകും, ശക്തിയും |
48 |
എനിക്കു നിങ്ങള്‍ സാക്ഷികളാകണം
എന്റെ വേദവും നീളേ നടത്തണം |
49 |
വിശ്വസിച്ചവര്‍ രക്ഷ ലഭിച്ചീടും
വിശ്വസിക്കാത്തോര്‍ക്കുണ്ടാകും, ശിക്ഷയും |
50 |
വന്‍പരുടെയും രാജാക്കള്‍ തങ്ങടെ
മുമ്പിലും കൊണ്ടുപോയീടും നിങ്ങളെ |
|
|
51 |
നിങ്ങളെ ശാസിക്കും ഭയം നീക്കുവിന്‍
നിങ്ങടെ ദേഹത്തോടെയാവതുള്ളു? |
52 |
നിങ്ങടെയാത്മാവോടാവതില്ലല്ലോ
നിങ്ങളില്‍ റൂഹാ പറഞ്ഞീടും തദാ |
53 |
വേദനേരിന്നു പ്രത്യക്ഷം കാട്ടുവാന്‍
ഞാന്‍ ദാനം ചെയ്വാന് നിങ്ങളില്‍ പ്രാര്‍ത്ഥിതം |
54 |
നിങ്ങള്‍ക്കു വേണ്ടുന്നതെല്ലാം തോന്നിപ്പാന്‍
നിങ്ങളിന്നു പറയുന്നോരല്ലഹോ |
55 |
ഭൂമ്യന്തത്തോളവും സഹിച്ചീടുവിന്‍
സമ്മാനം പിന്നെക്കല്പിച്ചു നല്കുവാന് |
56 |
ഇപ്രകാരം മിശിഹായരുള്‍ ചെയ്തു
തന് പ്രതാപയാത്രയ്ക്ക് സമയമായ് |
57 |
സായിത്തെന്ന മലയിലെഴുന്നള്ളി
ദയാവിന്നുടെ രശ്മിയും വീശിച്ചു |
58 |
പര്വ്വതാഗ്രെ താന്‍ പ്രാപിച്ചു തമ്പുരാന്
അവിടെ നിന്നു യാത്ര തുടങ്ങിനാന്‍ |
59 |
തൃക്കൈയും പൊക്കിയാശീര്‍വ്വാദം ചെയ്തു
തൃക്കണ്‍പാര്‍ക്കയും മാതൃശിഷ്യരെയും |
60 |
ത്രിലോകം വിളങ്ങുന്ന പ്രഭാവത്താല്‍
ത്രിലോകപ്രഭു ഭൂമി രക്ഷാകരന്‍ |
|
|
61 |
മന്ദസ്മിതം ദയാഭാവത്തോടു താന്‍
മന്ദം മന്ദം പൊങ്ങി തന്റെ ശക്തിയാല്‍ |
62 |
തന് ശിഷ്യര്‍ക്കു കണ്ണെത്തുവോളമിവ
ദര്‍ശനത്തിങ്കല്‍ നിന്നുമനന്തരം |
63 |
തേര്‍പോലെ മേഘമടുത്തുപൊങ്ങിച്ചു
താന്‍ പിന്നെ ദ്രുതം സ്വദേശം പ്രാപിച്ചു |
64 |
സര്‍വ്വേശന്‍ സിംഹാസനം പുക്കശേഷം
സര്‍വ്വമംഗല ഘോഷമനവധി |
65 |
വെളുത്തുള്ള കുപ്പായത്താലന്നേരം
ആളുകള്‍ രണ്ടിറങ്ങിപ്പറഞ്ഞത് |
66 |
ഗ്ലീലാക്കാരെ നിങ്ങളെന്തിങ്ങനെ
മേല്പോട്ടുനോക്കി നില്ക്കുന്ന രക്ഷകന് |
67 |
സ്വര്ല്ലോകത്തിലെഴുന്നെളളി നായകന്
വരും പിന്നെയുമെന്നതുറച്ചാലും |
68 |
സ്വര്‍ല്ലോകത്തിലെ സജ്ജനഘോഷവും
നരവര്‍ഗ്ഗത്തിന്നസ്തമഹത്വവും |
69 |
വാക്കിനാല്‍ വിഷയമില്ല നിര്‍ണ്ണയം
സകലേശത്വം പിതാവും നല്കിനാന് |
70 |
ഇതു കേവലം പറയാം ശേഷവും
ചിത്തത്തില്‍ നിരൂപിപ്പാനവകാശം |
|
|
71 |
ഏറെ ചിന്തിച്ചുകൊണ്ടുവെന്നാകിലും
ഏറെ ചിന്തിച്ചാല്‍ ശേഷിക്കും പിന്നെയും |
72 |
സര്‍വ്വേശത്വം കൊടുത്തതു കേള്‍ക്കുമ്പോള്‍
ദൈവപുത്രനിയ്യാളെന്നിരിക്കലും |
73 |
സ്വഭാവത്താലതുണ്ടായി സന്തതം
പ്രഭുത്വം നിനക്കും സ്വതേയുള്ളതും |
74 |
താന്‍ മാനുഷസ്വഭാവത്തിന്നുമത്
തമ്പുരാന് കൊടുത്തെന്നറിവാനത്രേ |
75 |
ദക്ഷിണമായ ബാവാടെ ഭാഗത്തു
രക്ഷകനിരിക്കുന്നെന്നു ചൊന്നത് |
76 |
അവിടെ നിന്നു പത്താം പുലര്‍കാലേ
സുവിശ്വാസികള്‍ ശ്ലീഹാജനങ്ങളും |
77 |
കൂടിയെല്ലാരും പാര്‍ക്കുന്ന ശാലയില്‍
കൊടുങ്കാറ്റിന്റെ വരവിതെന്നപോല്‍ |
78 |
സ്വരം കേള്‍ക്കായി വീടു നിറച്ചിത്
തീ രൂപത്തിലും നാവുകള്‍ കാണായി |
79 |
ശീതളം പോക്കും നല്ല നിരൂപണ
ചേതസി ദയാവോടു ശോഭിക്കുന്നു |
80 |
പാവനം വരുത്തീടുമക്കാരണം
പാവകരൂപത്തിങ്കലിറങ്ങിനാന്‍ |
|
|
81 |
ഓരോരുത്തര്മേലിരുന്നു കൃപയാല്‍
സര്‍വ്വജനവും നിറഞ്ഞു റൂഹായാല്‍ |
82 |
ബാവാ ഭൂമിയെ സൃഷ്ടിച്ചനന്തരം
ദേവജന്‍ രക്ഷിച്ച റൂഹായെ നല്കി |
83 |
ഇന്നു റൂഹായിറങ്ങിയ കാരണം
സര്വ്വലോകരുമാനന്ദിച്ചീടുവിന് |
84 |
തിന്മ നീക്കാനും നന്മ നിറപ്പാനും
നിര്മ്മലമനസ്സവര്ക്കുണ്ടാവാനും |
85 |
പേടിപോക്കുവാന്‍ കേടുകള്‍ തീര്‍പ്പാനും
നാടെല്ലാം ഭയം നീക്കി നടപ്പാനും |
86 |
ഇപ്പോള്‍ റൂഹാദക്കുദശാ തമ്പുരാന്
കല്പന മാനസത്തിങ്കല്‍ വാസമായ് |
87 |
മുമ്പില്‍ മിശിഹാ ചൊന്നപോല് വന്നിത്
തമ്പുരാന് പുത്തനായ് കല്പിച്ചത് |
88 |
സ്വാമി തന്നുടെ ദേഹഗുണവഴി
ഭൂമിയില്‍ നീളെ നടത്തിക്കൊള്ളുവാന്‍ |
89 |
മാന്ദ്യം ക്ഷയിച്ചിട്ടുഷ്ണമുണ്ടാകേണം
നന്മൂലം തീ നാവായിട്ടിറങ്ങി താന്‍ |
90 |
അങ്ങുന്നുളളില് തോന്നിച്ചതെപ്പേരുമേ
അന്നെല്ലാവരും ചൊല്ലിമടിയാതെ |
|
|
91 |
മുമ്പില്‍ സ്ത്രീയുടെ വാക്കിനാല്‍ പേടിച്ച
കേപ്പാ താനപ്പോള്‍ സംഭ്രമം നീക്കിനാന്‍ |
92 |
വമ്പന്മാരുടെ സമക്ഷത്തിങ്കലും
തമ്പുരാന് മിശിഹായെയറിയിച്ചു. |
93 |
പല ഭാഷകളിവര് പഠിക്കാതെ
നല്ലപോലെ പറയുന്നത്ഭുതം |
94 |
മാനുഷര്‍ക്കറിയാത്ത പ്രവൃത്തികള്‍
അനേകവിധം ദര്‍ശിച്ചാലോകരും |
95 |
ആശ്ചര്യം കണ്ടു നേരിനെ ബോധിച്ചു
മിശിഹായെ വിശ്വസിച്ചു തേറിനാര്‍ |
96 |
ചിലര്‍ ചൊല്ലുന്നു പാനമത്താലിവര്‍
വിലാസിച്ചു പുറപ്പെട്ടിരിക്കുന്നു |
97 |
ശെമോന്‍ കേപ്പായന്നേരമുരചെയ്തു:
“ഇമ്മാനുഷരിലെന്തിതു തോന്നുവാന്‍ |
98 |
പാനത്താല്‍ പല ഭാഷ പറയുമോ?
മുമ്പിലാരിതു കണ്ടതും കേട്ടതും |
99 |
അതല്ല, ദീനമിപ്പോളുദിച്ചത്
മത്തന്മാരുടെ സംസാരമല്ലിത് |
100 |
നിങ്ങള്‍ കൊല്ലിച്ച മിശിഹാ തമ്പുരാന്
തന്റെ റൂഹായെ ഇപ്പോളിറക്കി താന്‍ |
|
|
101 |
നിവ്യന്മാരിതു മുമ്പിലറിയിച്ചു;
അവര്‍കളുടെ വാചകം നോക്കുവിന്‍ |
102 |
അയ്യാള് വന്നിപ്പോള്‍ വിസ്മയം കാട്ടുന്നു,
പ്രിയത്തോടു മിശിഹായെത്തേടുവിന് |
103 |
കണ്‍തുറന്നു കണ്ടിടുവിന് കാലമായ്
ചെയ്തതുമിപ്പോളുറച്ചുകൊള്ളുവിന്‍ |
104 |
കാരുണ്യത്തിന്റെ കാലമിപ്പോളുണ്ട്
നിരുപകാരമതു കളയല്ലെ |
105 |
അതു കേട്ടിട്ട് മൂവായിരം ജനം
സത്യവേദവും ബോധിച്ചു സത്വരം |
106 |
ശ്ലീഹന്മാര് സത്യവേദം നടത്തുവാന്‍
മഹിതോറും നടന്നു പലവഴി. |
|
|
|
— പതിന്നാലാം പാദം സമാപ്തം — |